Connect with us

Education

വി സി നിയമനം : അക്രമ സമരം നടത്താൻ എസ്എഫ്ഐയ്ക്ക് നിർദ്ദേശം നൽകിയ എം.വി. ഗോവിന്ദൻ പരസ്യമായി മാപ്പുപറയണമെന്ന്  ചെന്നിത്തല

Published

on

.

തിരുവനന്തപുരം: ഡോ: സിസാ തോമസിനെ മൂന്നുവർഷങ്ങൾക്കു മുമ്പ് താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെയും കേരള സർവ്വകലാശാല രജിസ്ട്രാർ ആയിരുന്ന ഡോ. അനിൽകുമാറിന്റെ സസ്പെൻഷനെതിരെയും അക്രമ സമരം നടത്താൻ എസ്എഫ്ഐയ്ക്ക് നിർദ്ദേശം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊതുസമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല. അനിൽകുമാറിനെ ബലിയാടാക്കിയ സിപിഎം നിലപാടിൽ സിപിഎം അധ്യാപക സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർവ്വകലാശാലകളുടെ പ്രവർത്തനം സ്തംഭിപ്പിച്ചുകൊണ്ടുള്ള എസ്എഫ്ഐ സമരത്തിന് കേരള സർവകലാശാല വളപ്പിലെത്തി സിപിഎമ്മിൻ്റെ പിന്തുണ പ്രഖ്യാപിച്ചത് എം.വി. ഗോവിന്ദനായിരുന്നു. ഗവർണറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സമവായ ചർച്ചയിൽ ഡോ. സിസയെ സാങ്കേതിക സർവ്വകലാശാലയിൽ സ്ഥിരം വിസിയായി നിയമിക്കുകയും ‘കേരള’ രജിസ്‌ട്രാർ അനിൽകുമാറിനെ സർക്കാർ തന്നെ പിൻവലിക്കുകയും ചെയ്തതിലൂടെ സിപിഎമ്മും അവരുടെ യുവജന സംഘടനകളും അപഹാസ്യരായി മാറി.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യക്കരാർ എന്താണെന്ന് വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രൊ- ചാൻസലറായ ഡിജിറ്റൽ സർവകലാശാലയിൽ നടത്തിയ കോടികളുടെ അഴിമതി സംബന്ധിച്ച പരിശോധന ഈ കരാറിലൂടെ അട്ടിമറിക്കപ്പെടുമോ എന്നതും അറിയേണ്ടതുണ്ട്. അഴിമതി ആരോപണം തൻ്റെ കുടുംബത്തിലേക്ക് നീണ്ടപ്പോൾ എസ്എഫ്ഐക്കാരെ മുഖ്യമന്ത്രി കൈവിട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. രക്തബന്ധത്തെക്കാൾ വലുതല്ലല്ലോ പാർട്ടി ബന്ധം.

സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ അനാവശ്യമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് സർവ്വകലാശാലകളുടെ പ്രവർത്തനത്തെ സ്തംഭിപ്പിക്കുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിന് സംസ്ഥാനം വിട്ടുപോകുന്നതെന്ന യാഥാർഥ്യം സിപിഎം കണ്ണു തുറന്നു കാണണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Continue Reading