Crime
രാഹുൽ ഗാന്ധിയുടെ സഹായി തങ്ങിയ കണ്ടെയ്‌നർ പരിശോധിക്കാൻ എത്തിയവരെ കോൺഗ്രസ് പ്രവർത്തകർ പിടികൂടി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ കണ്ടെയ്നറുകൾ ഡൽഹി പൊലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. 23ന് ഹരിയാന അതിർത്തിയിലാണ് പരിശോധന നടന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സോന സിറ്റി പൊലീസിൽ കോൺഗ്രസ് പരാതി നൽകി.
രാഹുൽ ഗാന്ധിയുടെ സഹായി തങ്ങിയ കണ്ടെയ്നറിൽ ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പരിശോധനയെന്ന് പരാതിയിൽ പറയുന്നു. യാത്ര പരിപാടി ആസൂത്രണം ചെയ്യുന്ന സംഘം ഈ കണ്ടെയ്നറിലായിരുന്നു തങ്ങിയത്. യാത്ര ഡൽഹിയിൽ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തിയ മൂന്ന് പേരെ പിടികൂടി കോൺഗ്രസ് പ്രവർത്തകർ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറി. എന്നാൽ ഇവരെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇവർ ഡൽഹി പൊലീസിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായതായി കോൺഗ്രസ് ആരോപിക്കുന്നു.ജോഡോ യാത്രയിൽ രാഹുലിനെ കണ്ട് ചർച്ച നടത്തിയ വരെ ഐ.ബി ഉദ്യോഗസ്ഥർ വിളിച്ച് വിശദാംശം തേടുകയാണെന്നു ജയറാം രമേഷ് ആരോപിച്ചു. രാഹുലിന് ലഭിച്ച നിവേദനങ്ങളെ കുറിച്ചും മറ്റുമാണ് ചോദിച്ചറിയുന്നത്. ഭാരത് ജോഡോ യാത്രയെ നരേന്ദ്ര മോദിയും അമിത് ഷായും ഭയപ്പെട്ട് തുടങ്ങിയതിന്റെ തെളിവുകളാണിതെന്നും ജയറാം രമേഷ് വ്യക്തമാക്കി.