Crime
ഇ.പി ജയരാജനെതിരെ വിജിലന്‍സിൽ പരാതി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ വിജിലന്‍സിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ആന്തൂര്‍ നഗരസഭ റിസോര്‍ട്ടിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യം. മന്ത്രിയായിരുന്ന കാലത്ത് ഇ.പി സ്വാധീനം ഉപയോഗിച്ച് ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് ആണ് പരാതി നല്‍കിയത്. വിജിലന്‍സിന് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് മന്ത്രി, കളക്ടര്‍ തുടങ്ങിയവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കി.
ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തില്‍ ആന്തൂര്‍ നഗരസഭയുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പട്ടു
അഴിമതിയും ക്രമവിരുദ്ധ നടപടികളുമുണ്ടായെന്നും ഇവ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. പാരിസ്ഥിതിക അനുമതി പോലുമില്ലാതെയാണ് നിര്‍മാണം ആരംഭിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പി. ജയരാജന്‍ ഇ.പിക്ക് എതിരെ നല്‍കിയ പരാതി എന്നതിലുപരി അന്വേഷണം നടത്തേണ്ട വിഷയമാണെന്നതാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാട്.
ഇപിക്ക് എതിരെ പി.ജയരാജന്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി എന്നതിലുപരിയായി നിയമപ്രശ്‌നങ്ങളുള്ള വിഷയമാണിത്.ആന്തൂര്‍ നഗരസഭ റിസോര്‍ട്ടിന് അനുമതി നല്‍കുമ്പോള്‍ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമളയായിരുന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍. അവരുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്.