NATIONAL
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം രാവിലെ പതിനൊന്നിന്. പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുക്കും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക സമാപനം ഇന്ന്. രാവിലെ പതിനൊന്നിന് ശ്രീനഗർ ഷേർ- ഇ- കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ പതിനൊന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുക്കും.സമാപന സമ്മേളനത്തിൽ എം.കെ.സ്റ്റാലിൻ (ഡി.എം.കെ), ശരദ് പവാർ (എൻ.സി.പി), തേജസ്വി യാദവ് (ആർ.ജെ.ഡി), ഉദ്ധവ് താക്കറെ (ശിവസേന), ഡി.രാജ, ബിനോയ് വിശ്വം (സി.പി.ഐ), ജോസ്.കെ.മാണി (കേരളാ കോൺഗ്രസ്) ഫാറൂഖ് അബ്ദുള്ള(നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി.ഡി.പി), ഷിബു സോറൻ (ജെ.എം.എം), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), തോൽ തിരുമാവളവൻ (വിടുതലൈ ചിരുതൈകൾ കച്ചി) തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, എസ്.പി, ജെ.ഡി.എസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികൾക്ക് ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കില്ല.ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെ നടത്തിയ യാത്രയിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ചില പ്രതിപക്ഷ പാർട്ടികൾ സമാപന ചടങ്ങിൽ പങ്കെടുക്കുന്നില്ലെങ്കിലും ആർ എസ് എസ്- ബി ജെ പി അജൻഡകൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണ്.
.കേന്ദ്ര സർക്കാർ നയങ്ങൾക്കും ബി ജെ പിയുടെ രാഷ്‌ട്രീയ അജൻഡകൾക്കുമെതിരെ സെപ്‌തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്