Crime
എ ക്യാമറയിൽ 132 കോടിയുടെ അഴിമതി. രേഖകള്‍ പുറത്തുവിട്ടു ചെന്നിത്തല

എ ക്യാമറയിൽ 132 കോടിയുടെ അഴിമതി. രേഖകള്‍ പുറത്തുവിട്ടു ചെന്നിത്തല
കാസർകോട്: സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും എ.ഐ. ക്യാമറയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
നൂറ് കോടി രൂപ വേണ്ടി വരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. എന്നാൽ മുഖ്യമന്ത്രി ശ്രമിക്കുന്നത് പുകമറ സൃഷ്ടിക്കാനാണ്’ – ചെന്നിത്തല പറഞ്ഞു.’പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെൽട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ഉണ്ടായത്. ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കെൽട്രോണിന്റെ രേഖകൾ പരിശോധിച്ചാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകും. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെൽട്രോൺ വിശദീകരിക്കുന്നത്’ – ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം കെൽട്രോൺ പുറത്തുവിട്ട രേഖകളിൽ ഗുരുതരമായ ക്രമക്കേട് തെളിവ് സഹിതം ചെന്നിത്തല വിവരിക്കുകയും ചെയ്തു. ‘പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെൻഡറിൽ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാൽ കെൽട്രോൺ വിളിച്ച ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017-ലാണെന്നും ചെന്നിത്തല ആരോപിച്ചു. ഈ കമ്പനിക്ക് എങ്ങനെയാണ് പത്ത് വർഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോഴും പല രേഖകളും കെൽട്രോൾ മറച്ചുവെക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, ടെക്നിക്കൽ ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ട്, ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ടുകൾ പുറത്തുവിട്ടുകൊണ്ട് ഇവ തട്ടിക്കൂട്ട് റിപ്പോർട്ടുകളാണെന്ന് അദ്ദേഹം പുതുതായി ആരോപണങ്ങൾ ഉയർത്തുകയു ചെയ്തു. സർക്കാരും കെൽട്രോണും ഒളിച്ചുവെച്ച സുപ്രധാന രേഖയാണ് പുറത്തുവിടുന്നതെന്നും ചെന്നിത്തല അവകാശപ്പെട്ടു .