Connect with us

KERALA

അരികൊമ്പന്‍ രാത്രിയോടെ തമിഴ്‌നാട് ഭാഗത്ത് നിന്നും കേരളത്തിലേക്ക് കടന്നു. വനം വകുപ്പ് നിരീക്ഷണം തുടരുന്നു

Published

on

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരികൊമ്പന്‍ കേരളത്തിലെ പെരിയാര്‍ റേഞ്ചിലെ വനമേഖലക്കുള്ളില്‍. രാത്രിയോടെ തമിഴ്‌നാട് ഭാഗത്ത് നിന്നും കേരളത്തിലേക്ക് കടന്നു. ഇന്നലെ തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ് ഭാഗത്തേക്ക് അരിക്കൊമ്പന്‍ എത്തിയിരുന്നു. കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയില്‍ വനത്തിനുള്ളിലൂടെ അരിക്കൊമ്പന്‍ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ എന്നീ സ്ഥലങ്ങള്‍ക്ക് സമീപത്തുള്ള അതിര്‍ത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളില്‍ ഉണ്ടെന്നാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ ഇവിടെയുമുണ്ട്. അതിനാല്‍ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ തമിഴ് നാട് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വനത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യത കുറവാണെന്നാണ് വനംവകുപ്പ് പറയുന്നത്. മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവമായതിനാല്‍ നിരവധി പേര്‍ ഇവിടേക്കെത്തും. അരിക്കൊമ്പന്‍ ഈ ഭാഗത്തേക്ക് വരാന്‍ സാധ്യയുള്ളതിനാല്‍ കൂടുതല്‍ വനപാലകരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തേക്ക് എത്തിയാല്‍ ആവശ്യമെങ്കില്‍ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അരിക്കൊമ്പന്‍ ദൗത്യത്തിന് ശേഷം ചിന്നക്കനാലില്‍ തുടര്‍ന്ന വിക്രം, സൂര്യന്‍ എന്നീ കുങ്കിയാനകളെ മുത്തങ്ങയില്‍ തിരികെ എത്തിച്ചു. രണ്ട് ദിവസം മുമ്പ് സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളെയും ആന ക്യാമ്പില്‍ എത്തിച്ചിരുന്നു.

Continue Reading