Crime
കർണാടകയിൽ നാൽപ്പത് ശതമാനം കമ്മീഷനാണെങ്കിൽ ഇവിടെ എൺപത് ശതമാനം കമ്മീഷനാണ്.ആരാണ് ചോദിക്കാനെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്ക്

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായ് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മടിയിൽ കനമുള്ളതുകൊണ്ടാണ് മിണ്ടാത്തത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിൽ നാൽപ്പത് ശതമാനം കമ്മീഷനാണെങ്കിൽ ഇവിടെ എൺപത് ശതമാനം കമ്മീഷനാണ് സർക്കാർ അടിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതുപോലെ അഴിമതി നടത്തിയ ഒരു സർക്കാർ ഉണ്ടായിട്ടില്ലെന്നും തുടർഭരണത്തിന് ശേഷം സർക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തിന് മറുപടി പറയാൻ സർക്കാരിന് ബാദ്ധ്യതയില്ലേ . മറുപടി നൽകാതെ ഞങ്ങൾക്ക് തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്ന ധിക്കാരമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അത് ജനങ്ങൾ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
‘കാമറയിൽ ഫൈൻ അടിക്കുമ്പോഴാണ് ജനങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ടാകാൻ പോകുന്നത്. ഞങ്ങൾ അക്കമിട്ട് ഉന്നയിച്ച അഴിമതിയാരോപണങ്ങളിൽ സർക്കാർ വസ്തുത വ്യക്തമാക്കണം. ഞങ്ങൾ തെറ്റാണ് പറയുന്നതെങ്കിൽ ഞങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. പ്രധാനപ്പെട്ട പല രേഖകളും കെൽട്രോൺ പുറത്തുവിട്ടിട്ടില്ല.’- ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഉടൻ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിനെതിരെ റിപ്പോർട്ട് നൽകാൻ ഗവൺമെന്റ് സെക്രട്ടറിക്ക് സാധിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിപ്പകർപ്പാണ് പിണറായി വിജയൻ. മോദിയോട് ചോദ്യങ്ങൾ ചോദിക്കാനും പറ്റില്ല, മറുപടി പറയാനുമില്ല. അതുപോലെയാണിവിടെയും. അതിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.