Crime
കെ.സുധാകരനു ഇടക്കാല മുൻകൂർ ജാമ്യം.അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണം

കൊച്ചി ∙ മോൻസൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നോട്ടിസ് പ്രകാരം 23ന് സുധാകരൻ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണു ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, ഉന്നത ഉദ്യോഗസ്ഥർ മോൻസനൊപ്പമുള്ള ചിത്രങ്ങളും സുധാകരൻ കോടതിക്ക് കൈമാറി. ഡിജിപി അനിൽകാന്ത്, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവർ മോന്‍സൻ മാവുങ്കലുമൊത്തുള്ള ചിത്രങ്ങളാണ് സുധാകരൻ കോടതിയിൽ സമർപ്പിച്ചത്. ഇവർ മോൻസന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് സുധാകരൻ കോടതിയെ അറിയിച്ചു.
നിരപരാധിയെങ്കിൽ സുധാകരൻ എന്തിനു ഭയപ്പെടുന്നുവെന്ന് വാദമധ്യേ സർക്കാർ കോടതിയിൽ ചോദിച്ചിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് സുധാകരന് നോട്ടിസ് നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. താൻ നിരപരാധിയാണെന്നും, രാഷ്ട്രീയപ്രേരിതമായാണ് കേസ് റജിസ്റ്റർ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ കോടതിയെ സമീപിച്ചത്.മുൻ ഐജി ലക്ഷ്മണയ്ക്കും ഇന്ന് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.