NATIONAL
കോയമ്പത്തൂർ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.

ചെന്നൈ: കോയമ്പത്തൂർ ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ റേസ് കോർസിലെ ക്യാമ്പ് ഓഫിസിലാണ് സംഭവമുണ്ടായത്. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ.
പ്രഭാത നടത്തിന് പോയ വിജയകുമാർ 6. 45ഓടെ തിരിച്ചെത്തി. തുടർന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് റിവോൾവർ ചോദിക്കുകയായിരുന്നു. റിവോൾവറുമായി ഓഫിസിൽ നിന്ന് ഇറങ്ങിയ അദ്ദേഹം 6.50 ഓടെ വെടിയുതിർക്കുകയായിരുന്നു. ക്യാമ്പ് ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരാണ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
ആഴ്ചകളായി തനിക്ക് ഉറക്കം കിട്ടുന്നില്ലെന്നും താൻ വിഷാദത്തിലാണെന്നും വിജയകുമാർ തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. 45കാരനായ വിജയകുമാർ കൊയമ്പത്തൂർ നഗരത്തിലെ റെഡ് ഫീൽഡിലെ തന്റെ ക്വാർട്ടേഴ്സിൽ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നു. ഡിഐജിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സേനയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂർ, നാഗൈ, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്.”