Crime
എലത്തൂർ ട്രെയിൻ തീവെപ്പു കേസിൽ ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവർത്തനം .കൂട്ട കൊലപാതകമായിരുന്നു ആക്രമണത്തിനു പിന്നിൽ

കൊച്ചി: എലത്തൂർ ട്രെയിൻ തീവെപ്പു കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കേസിൽ ഷാരൂഖ് സെയ്ഫി മാത്രമാണ് കുറ്റക്കാരൻ. പ്രതിയുടേത് ജിഹാദി പ്രവർത്തനമാണെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൃത്യത്തിനു ശേഷം ആരും തിരിച്ചറിയാതിരിക്കാനാണു കേരളം തിരഞ്ഞെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ജനങ്ങളെ ഭീതിയിലാഴ്ത്തുക എന്ന ഉദ്യോശത്തോടു കൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ഇതിനായി ഓൺലൈൻ വഴി പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപ്രചാരകരെയടക്കം പിന്തുടരുകയും നിരന്തരമായി പ്രസംഗം കേൾക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സ്വമേധയാണ് കൃത്യം നടത്താൻ തീരുമാനിച്ചത്. കൂട്ട കൊലപാതകമായിരുന്നു ആക്രമണത്തിനു പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ സി-1 കോച്ചിനാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ഒരു കുഞ്ഞടക്കം മൂന്നു പേർ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പീന്നിട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു”