KERALA
മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ ഹാജി നവകേരള സദസ് പ്രഭാത യോഗത്തിൽ

കാസർകോട്: മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ ഹാജി നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ വ്യവസായ പ്രമുഖനാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് അബൂബക്കർ ഹാജിക്ക് സീറ്റ് നൽകിയത്.
‘രാഷ്ട്രീയപരമായി പ്രശ്നമാകുമോയെന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഞങ്ങളുടെ നാടിന്റെ പ്രശ്നങ്ങളാണ് ഞാൻ അവതരിപ്പിച്ചത്. നാടിന്റെ വികസനത്തിന് എനിക്ക് പറയാനുള്ളത് പറയാനാണ് ഞാൻ വന്നത്. ഇതിനകത്ത് രാഷ്ട്രീയം കാണേണ്ട. മുഖ്യമന്ത്രിക്കൊപ്പം വേദിയിലിരുന്ന് പ്രശ്നങ്ങൾ പറയാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നവകേരള സദസിൽ ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ നല്ല കാര്യമാണ്. എല്ലാവരും കൂടിയാലല്ലേ നാടാകൂ. മറ്റ് വിഷയങ്ങളോട് പ്രതികരിക്കാനില്ല.’- അദ്ദേഹം പറഞ്ഞു.ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ച നവകേരള സദസിലേക്കാണ് ലീഗ് നേതാവ് എത്തിയത്.
മഞ്ചേശ്വരം എം എൽ എ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ഇന്നലെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നുവെങ്കിലും ലീഗിനെതിരെ ഒന്നും പറഞ്ഞിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.അതേസമയം, നവകേരള സദസ് പരിപാടിയിൽ രണ്ടാം ദിനവും പരാതി പ്രവാഹമാണ്. ഇന്ന് ഇതുവരെ ആയിരത്തിലേറെ പരാതികളാണ് ലഭിച്ചത്.