KERALA
സിൽവർലൈൻ പദ്ധതിക്കു ഉടക്കിട്ട് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം :സിൽവർലൈൻ പദ്ധതിക്കു ദക്ഷിണ റെയിൽവേയുടെ ഉടക്ക്. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി.
തിരുവനന്തപുരം മുതൽ കാസർകോട് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോർട്ട്. റെയിൽവേ ഭൂമിയിൽ കെ റെയിലുമായി ചേർന്നുനടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകണമെന്നു റെയിൽവേ ബോർഡ് ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നു.തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂർണമായും റെയിൽവേ ട്രാക്കിനു സമാന്തരമായി കടന്നുപോകുന്ന സിൽവർലൈനിന് 183 ഹെക്ടർ റെയിൽവേ ഭൂമിയാണു വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു