Crime
ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ജാമ്യം. കേസിൽ പ്രതി ചേർത്ത മറ്റുപതിനാലു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. നേരത്തേ ഇരുവര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. റോഡ് ഉപരോധത്തിനെതിരെ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേര്‍ത്തു. മാത്യു കുഴല്‍നാടനാണ് ഒന്നാംപ്രതി.
കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹത്തിനു മേല്‍ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി. മൃതദേഹം കിടത്തിയ ഫ്രീസര്‍ റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റി. മൃതദേഹമടങ്ങിയ ഫ്രീസര്‍ ആംബുലന്‍സില്‍ കയറ്റിയ ശേഷം ഡോര്‍ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.
ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.