KERALA
ക്ഷേത്രത്തിലെ ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ച് വയസുകാരി മരിച്ചു

കൊല്ലം: ചവറയിൽ പ്രശസ്‌തമായ കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിക്ക് ചമയവിളക്കിനിടെ വണ്ടിക്കുതിര വലിക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും കുട്ടി അകപ്പെടുകയായിരുന്നു. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്.
കുടുംബാംഗങ്ങളോടൊപ്പമാണ് ക്ഷേത്ര ഇന്നലെ കൊറ്റൻകുളങ്ങരയെത്തിയത്. പിതാവിന്റെ കൈ പിടിച്ച് നിൽക്കുകയായിരുന്നു കുട്ടി. ഇതിനിടെ തിക്കിലും തിരക്കിലും വണ്ടിക്കുതിരയുടെ നിയന്ത്രണം നഷ്‌ടമായി. ഇത് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല