Crime
ലൈഫ് മിഷൻ ക്രമക്കേട്: പ്രതികളുടെ വാട്ട്സ് ആപ്പ് ചാറ്റ് വിജിലൻസ് പരിശോധിക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് കേസിലെ പ്രതികളുടെ വാട്‌സ് ആപ് ചാറ്റുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റേയും സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരുടേയും ചാറ്റുകളാണ് വിജിലൻസ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
കെഫോൺ, സ്മാർട്ട് സിറ്റി അടക്കം സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്‌നയ്ക്കും സന്ദീപിനും കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ ശിവശങ്കറിന്റെ അറിവോടെ സ്വപ്‌ന പല ഘട്ടങ്ങളിലും ഇടപെട്ടിട്ടുണ്ട്.
സ്വർണക്കള്ളക്കടത്ത് പ്രതികളുടെ ഇടപെടൽ തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകൾ കിട്ടിയിട്ടുണ്ടെന്ന് നേരത്തെ ഇഡി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക്കിന് വിവരങ്ങൾ കൈമാറുന്നതിനായിരുന്നു ഇതിൽ പലതുമെന്നും ഇഡി വ്യക്തമാക്കിയിരുന്നു.