Crime
അരുണാചൽ പ്രദേശിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽഅന്വേഷണത്തിന് പുതിയ സംഘത്തെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്ന് മലയാളികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പുതിയ സംഘത്തെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കന്‍റോൺമെന്‍റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തിനാണ് അന്വേഷണ ചുമതല. ഇവർ വിചിത്ര വിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നാണ് ആദ്യം അന്വേഷിക്കുക. ഇവരുടെ മുറികളിൽ നിന്നും കണ്ടെത്തിയ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പരിശോധനയ്ക്ക് അയക്കും.
മൂവരും തമ്മിൽ ഇമെയിലിലൂടെ ആശയവിനിമയം നടത്തിയത് രഹസ്യഭാഷയിലാണെന്നും ആര്യ തന്‍റെ ഇമെയിൽ നിന്നും ജോൺ ബോസ്കോ എന്ന ആൾക്കാണ് സന്ദേശങ്ങളയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇത് ഒരു ഫെയിക്ക് ഐഡിയാണെന്നാണ് നിലിവിലെ കണ്ടെത്തൽ. നവീനാണോ ദേവിയാണോ അതോ ഇനി മറ്റാരെങ്കിലുമാണോ ഈ ഇമെയിലിന് പുറകിലെന്ന് കണ്ടെത്തുന്നതിനായുള്ള നടപടികളിലേക്ക് പൊലീസ് കടന്നു. മരണാന്തര ജിവിതത്തെക്കുറിച്ചായിരുന്നു ഇവരുടെ ആശയവിനിമയം. മരണത്തിന് അരുണാചൽ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തെരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മിൽ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നതായും ചുമതലയുള്ള ഡിസിപി പി.നിധിൻ രാജ് പറഞ്ഞു.
ഒരു പ്രത്യേക സ്ഥലത്തെത്തി ജീവിതം അവസാനിപ്പിച്ചാൽ മറ്റൊരു ഗ്രഹത്തിലെത്തി പുനർജന്മം ലഭിക്കുമെന്ന് ഇവർ വിശ്വസിച്ചിരുന്നതായാണ് പൊലീസിന്‍റെ അനുമാനം. മറ്റൊരു ഗ്രഹത്തിലെത്തിയാൽ ഭൂമിയിലേതിനേക്കാൾ മികച്ച ജീവിതം ലഭിക്കുമെന്നും മനുഷ്യരേക്കാൾ പതിന്മടങ്ങ് ബുദ്ധിശക്തിയുള്ളവരാകാം അവിടെയുള്ളതെന്നും ഇവർ വിശ്വസിച്ചിരുന്നതായാണ് പൊലീസിന്‍റെ നിഗമനം.