KERALA
വിദേശയാത്രയിൽ മാറ്റംവരുത്തി മുഖ്യമന്ത്രി ‘ ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്ന് വിവരം

ദുബൈ: നിശ്ചയിച്ചുറപ്പിച്ച വിദേശയാത്രയിൽ മാറ്റംവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ദുബായിലുള്ള മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 19ന് മാത്രമേ ദുബായിൽ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് അദ്ദേഹം താമസിക്കുന്നത്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ
ദുബായിൽ നിന്നാണ് അദ്ദഹം ഓൺലൈനായി പങ്കെടുത്തത്. സിംഗപ്പൂരിൽ നിന്ന് യോഗത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. സിംഗപ്പൂർ യാത്ര വെട്ടിക്കുറയ്ക്കാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.
കഴിഞ്ഞ ആഴ്ച കേരളത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. പരിഗണനാ വിഷയങ്ങൾ കുറവായിരുന്നതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നായിരുന്നു റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കാൻ ആവാത്തത്. ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കഴിയുമെങ്കിലും പെരുമാറ്റച്ചട്ടം ജൂൺ ആറുവരെ തുടരും
.തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി കുടുംബ സമേതം വിദേശത്തേക്ക് പോയതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷവും ബിജെപിയും വിമർശിച്ചത്. മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചെലവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. യാത്രയുടെ സ്‌പോൺസറെ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായി വി. മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പമുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ചുമതലയും ആർക്കും കൈമാറാത്തതെന്തെന്ന ചോദ്യവും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉഷ്ണതരംഗവും ജനങ്ങളെ വലയ്ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഉല്ലാസയാത്രയെന്നും വിമർശനമുയരുന്നു.