Crime
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ദിവസം രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. കൂടെ ഇയാളുടെ അമ്മയും സുഹൃത്തുമുണ്ടായിരുന്നു

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുൽ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇയാളുടെ വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. ഒളിവിൽ കഴിയുന്ന രാഹുലിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇയാളെ കണ്ടെത്താനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിട്ടുണ്ട്
പന്തീരാങ്കാവ് പൊലീസ് ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്ത ദിവസം രാഹുൽ വീട്ടിലുണ്ടായിരുന്നു. വധശ്രമത്തിന് കേസെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒളിവിൽ പോയത്. കർണാടകയിൽ വച്ച് രാഹുലിന്റെ ഫോൺ ഓണായിരുന്നു. വീണ്ടും സ്വിച്ച് ഓഫായി. ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് പോയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്രമല്ല ഇയാൾക്ക് ജർമനിയിൽ ജോലി ഉണ്ടെന്ന് പറഞ്ഞത് കളവാണോ എന്നതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
പ്രതിയുടെ അമ്മ ഉഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
ഫറോക്ക് എ.സി.പി സാജു പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നേരത്തെ പരാതിക്കാരിയായ യുവതിയുടെ വടക്കൻ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ദിവസം രാഹുൽ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും കൂടെ ഇയാളുടെ അമ്മയും സുഹൃത്തുമുണ്ടായിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുപ്രകാരമാണ് ഉഷയെ ചോദ്യം ചെയ്യുന്നത്.മാത്രമല്ല നേരത്തെ കോട്ടയം സ്വദേശിനിയെ രാഹുൽ രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായി ഉഷ സ്ഥിരീകരിച്ചിരുന്നു. വിവാഹം ഉറപ്പിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു ആദ്യം ഇവർ പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞയുടൻ ജർമനിയിലേക്ക് കൊണ്ടുപോവാനാണ് താലികെട്ടുന്നതിന് മുമ്പുതന്നെ രജിസ്റ്റർ ചെയ്തതെന്നും, മതപരമായ ചടങ്ങുകൾ നടത്താൻ നിശ്ചയിച്ച തീയതിക്ക് ഒരു മാസം മുമ്പ് പെൺകുട്ടി വിവാഹത്തിൽ നിന്ന് പിൻമാറിയെന്നുമാണ് ഇവർ ഇപ്പോൾ പറയുന്നത്. ഇക്കാര്യത്തിലും വ്യക്തത വരുത്താനുണ്ട്.
ഈ മാസം അഞ്ചിന് ഗുരുവായൂരിൽ വച്ചായിരുന്നു രാഹുലിന്റെയും പരാതിക്കാരിയുടെയും വിവാഹം. പതിനൊന്നിനാണ് യുവതിയെ മർദ്ദിച്ചത്. രാഹുൽ കോട്ടയത്തുകാരനാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷമേ ആയിട്ടുള്ളൂ.