KERALA
ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട, സി.പി.എമ്മിന് ചിഹ്നം ബോംബ് മതി നിയമസഭയില്‍ പരിഹാസമുയർത്തി പ്രതിപക്ഷം

തിരുവനന്തപുരം: തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സി.പി.എമ്മിന് ചിഹ്നം പോയാല്‍ എ.കെ. ബാലന്‍ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എൽ.എ പരിഹസിച്ചു.
ദുരൂഹ സാഹര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ ആളാണ് മരിച്ചത്. എടുത്ത് നോക്കിയതും കൈയ്യിലിരുന്ന് പൊട്ടി. മുഖം പോലും ഉണ്ടായില്ല. പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ബോംബ് നിർമാണത്തിന് പിന്നിൽ. സ്വന്തം പാർട്ടിക്കാർക്കുവേണ്ടി ഉണ്ടാക്കിയ ബോംബാണ് ഇതെന്നും സതീശൻ ആരോപിച്ചു.
വയോധികൻ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ശ്രമം കർശനമായി തടയും. ബോംബ് നിർമാണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.