KERALA
മന്ത്രിമാർ ഷിരൂരിൽ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരംതിരച്ചില്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല.

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്ന യിടത്ത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
‘കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ ആളുകള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. സ്ഥലം എംഎല്‍എയായ എ.കെ ശശീന്ദ്രന്‍ ഇപ്പോഴാണ് പോയത്. മന്ത്രിമാര്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമാണ്. സ്വന്തം മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എംഎല്‍എ സംഭവ സ്ഥലത്ത് തന്നെ തുടരുന്നുണ്ട്. തിരച്ചില്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണരുതെന്നും മുരളീധരന്‍ പറഞ്ഞു.
അര്‍ജുന്റേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കേണ്ട. സൈബര്‍ അക്രമണം ഉണ്ടാവാന്‍ പാടില്ലായിരുന്നു. ഉണ്ടായ ദുരന്തത്തേക്കാന്‍ ഇത്തരം അക്രമണങ്ങൾ വേദനാജനകമാണെന്നും അത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാടാണ് എനിക്ക് ചുമതല. ഇന്നലെ അത് സംബന്ധിച്ച് അറിയിപ്പ് കിട്ടി. പാര്‍ട്ടിക്കകത്ത് പറയുന്നത് പുറത്തുവരുന്നത് ഗൗരവമായി എടുക്കണം. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചു. ബിജെപി ജയിച്ച സംസ്ഥാനത്തോടുപോലും നീതികാണിച്ചില്ല. എയിംസ് ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് രണ്ട് വര്‍ഷം മുമ്പ് കിട്ടിയ മറുപടി. കേരളത്തില്‍ കിനാലൂരില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ഇല്ലാത്തതല്ല കാരണം. വേണമെങ്കില്‍ അനുമതി തരാം. ഇത് തരാതെ ഇരിക്കാന്‍ രാഷ്ട്രീയ കാരണം പോലും ഇപ്പോള്‍ ഇല്ല. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോഴിമുട്ട കിട്ടും എന്നുകരുതി. എന്നാല്‍ ഒരു സീറ്റ് കിട്ടി. തിരിച്ച് നന്ദിയായി ഒരു കോഴിമുട്ട അവര്‍ തന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു.
കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം സംബന്ധിച്ചും മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി വേദിയില്‍ പറയുന്നതും പറയാത്തതും വാര്‍ത്തയാണ്. സുല്‍ത്താന്‍ ബത്തേരി ക്യാമ്പില്‍ എന്നേക്കുറിച്ച് വരാത്ത ചര്‍ച്ചപോലും വാര്‍ത്തയായി. ഒറ്റുകാരുടെ റോളില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതില്‍ നടപടി വേണം. ഇത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും. വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നേരത്തെ ചെയ്യണം. തൃശ്ശൂരില്‍ സംഭവിച്ചത് ഇനി ഉണ്ടാവാന്‍ പാടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.