Education
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം.എസ്എഫ്ഐ വിസിയെ ഘരാവോ ചെയ്തു.

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. വൈസ് ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ എസ്എഫ്ഐ വിസിയെ ഘരാവോ ചെയ്തു. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകൾ രംഗത്ത് വന്നത്.
I
9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ചേമ്പറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പോലീസ് ഗേറ്റിൽ തടഞ്ഞതോടെ സർവ്വകലാശാല ഗേറ്റിൽ സംഘർഷമുണ്ടായി.
ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെയായിരുന്നു കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇത് ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടേയും കോൺഗ്രസിൻ്റേയും മറ്റു പാർട്ടികളുടേയും ആവശ്യം. എന്നാൽ ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെടുന്നത്.