Crime
രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

.
കണ്ണൂര്‍: പലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. വിവരം അറിഞ്ഞാല്‍ അന്വേഷണം നടത്താമെന്ന് അവര്‍ വ്യക്തമാക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും സതീദേവി വ്യക്തമാക്കി.
ആരോപണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് നല്ല രീതിയിലുള്ള അന്വേഷണം നടത്തി എത്ര ഉന്നതസ്ഥാനത്തുള്ള ആളായാലും നടപടി എടുക്കണം. പ്രമുഖര്‍ പലരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിക്കെതിരെ പരാതി ഉന്നയിച്ചാല്‍ അന്വേഷണം നടത്തി നടപടി വേണം. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തേണ്ടത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ആരോപണം തെളിയുന്ന പക്ഷം തെറ്റായ പ്രവൃത്തികള്‍ ചെയ്ത ആളുകള്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ലെന്നും സതീദേവി അഭിപ്രായപ്പെട്ടു.
ആര്‍ജവത്തോടെ പരാതിപ്പെടാന്‍ അപമാനം നേരിട്ടവരും മുന്നോട്ടുവരേണ്ടതുണ്ട്. അവർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തണം. ഏത് മേഖലയിലും സ്ത്രീകള്‍ ആത്മധൈര്യം കാണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മിഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ടുതേടുമെന്നും സതീദേവി വ്യക്തമാക്കി.
നടിയുടെ പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷണം നടത്താന്‍ കഴിയൂ എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്.