Crime
ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഞാൻ ഇമെയിൽ അയയ്ക്കുമെന്ന് പരാതിക്കാരി

കൊച്ചി∙ മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് തനിക്കറിയില്ലെന്നും ഇമെയിൽ മുകേഷിന്‍റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി ആരോപിച്ചു . മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണെന്നും അവർ പറഞ്ഞു. ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ചാണ് ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. ‘2009ൽ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഞാൻ ഇമെയിൽ അയയ്ക്കും. ഞാൻ ഇമെയില്‍ അയച്ചെന്ന മുകേഷിന്‍റെ ആരോപണം കെട്ടിച്ചമച്ചതാണ്. ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ലെന്നും മുകേഷിന്‍റെ വീട്ടിൽ പോയിട്ടില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി.