KERALA
ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച കൊച്ചി കോർപറേഷനിൽ എൽഡിഎഫ് മുന്നിൽ

തിരുവനന്തപുരം∙ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച കൊച്ചി കോർപറേഷനിൽ എൽഡിഎഫ് മുന്നിൽ. 33 സീറ്റാണ് ഇവിടെ എൽഡിഎഫ് നേടിയത്. 30 സീറ്റുകളിൽ യുഡിഎഫും അഞ്ചിടത്ത് എൻഡിഎയും ജയിച്ചു. നാലു സ്വതന്ത്രരാണ് ഇവിടെ ജയിച്ചിരിക്കുന്നത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. അതിനിടെ, മുതിർന്ന കോൺഗ്രസ്നേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ ആദ്യമായി എൽഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫ് വികസനമുന്നണി എന്ന പേരിൽ കൂടുതൽ സ്വതന്ത്രരെ അണിനിരത്തിയായിരുന്നു മത്സരം. പാലക്കാട് നഗരസഭയിലെ മുഴുവൻ വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി 28 സീറ്റ് നേടി. എൽഡിഎഫ് 7, യുഡിഎഫ് 14, വെൽഫയർപാർട്ടി 1, സ്വതന്ത്രർ 2 പേരും വിജയിച്ചു. നഗരസഭയിൽ മത്സരിച്ച യുഡിഎഫ് ജില്ലാചെയർമാനും കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിയുമായ പി.ബാലഗോപാലൻ തോറ്റു.