Connect with us

KERALA

സന്ദീപ് വാര്യർക്കെതിരെയുള്ള നടപടിക്ക് നേതൃത്യം നീക്കം നടത്തുന്നത് കരുതലോടെ

Published

on

സന്ദീപ് വാര്യർക്കെതിരെയുള്ള നടപടിക്ക് നേതൃത്യം നീക്കം നടത്തുന്നത് കരുതലോടെ

പാലക്കാട്: ബി.ജെ.പിസംസ്ഥാനസമിതിയംഗം സന്ദീപ് വാര്യർ നടത്തിയ പരസ്യപ്രതികരണത്തിൽ കരുതലോടെ നീങ്ങാൻ ബി.ജെ.പി. നേതൃത്വം. സന്ദീപ് വാര്യർ പാർട്ടിക്കെതിരേ തുറന്നടിച്ചത് ശരിയായില്ലെന്നും പാർട്ടിക്ക് ദോഷംചെയ്യുമെന്നുമാണ് നേതാക്കളുടെ നിലപാട്. ഉടനെ ശക്തമായ നടപടി ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിലെ നിലപാടുകൾകൂടി പരിശോധിച്ചായിരിക്കും സംസ്ഥാനനേതൃത്വം അന്തിമതീരുമാനമെടുക്കുകയെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.എസ്. രാധാകൃഷ്ണൻ, പി. രഘുനാഥ്, പത്മജാ വേണുഗോപാൽ, പി. സുധീർ, വി.ടി. രമ തുടങ്ങിയവർ തിങ്കളാഴ്ച പാലക്കാട്ടുതന്നെയുണ്ടായിരുന്നു. സന്ദീപ് വാര്യരുടെ വിഷയം ചർച്ചചെയ്യാൻ പ്രത്യേക യോഗം ചേർന്നില്ലെങ്കിലും ഇവർ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു. നടപടി വേണമെന്നുതന്നെയാണ് ഒട്ടുമിക്ക നേതാക്കളും പങ്ക് വെച്ച അഭിപ്രായം.

പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങിയ ആർ.എസ്.എസിന് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന നിലപാടായിരുന്നു. തത്കാലം വിവാദങ്ങൾ വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി. നേതാക്കൾക്കും. സന്ദീപിൻ്റെ പ്രതികരണം അനവസരത്തിലാണെന്ന് ജില്ലാ പ്രസിഡണ്ട് കെ.എൻ ഹരിദാസ് പറഞ്ഞു.

അതേസമയം, സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനകൾ സജീവമായതായാണ് സൂചന. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനും സംസ്ഥാനകമ്മിറ്റിയംഗം മന്ത്രി എം.ബി. രാജേഷുമാണ് ഇതിന് വേണ്ടി ചരട് വലികൾ നടത്തുന്നത്.

Continue Reading