KERALA
ഇ.പി.ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചത്.എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് വ്യാജമായി

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി.സരിനെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞ ഇ.പി.ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭീഷണിപ്പെടുത്തിയാണു ജയരാജൻ എഴുതിയതിന് എതിരായി അദ്ദേഹത്തെക്കൊണ്ടു സംസാരിപ്പിക്കുന്നത്. പിണറായി വിജയന്‍ കഴിഞ്ഞാല്‍ എം.വി.ഗോവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി.ജയരാജന്‍. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പായതു കൊണ്ടാണ് ഇ.പിയും സിപിഎമ്മും കള്ളം പറഞ്ഞത്. പുസ്തകം പുറത്താക്കിയത് പാര്‍ട്ടിയിലെ ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്ന് അന്വേഷിച്ചാല്‍ മതി. ഇ.പിയെ സിപിഎം നേതൃത്വം വീണ്ടും അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
‘‘ഇല്ലാത്ത ആരുടെയെങ്കിലും വോട്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉത്തരവാദി റവന്യു വകുപ്പാണ്. വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി എല്‍ഡിഎഫ് സ്ഥാനാർഥിയുടെയും ഭാര്യയുടെയും വോട്ടാണ് ആദ്യം തടയേണ്ടത്. ഇവിടെ താമസക്കാരനല്ലാത്ത സ്ഥാനാർഥിയുടെയും ഭാര്യയുടെയും വോട്ട് ഒരു ബൂത്തില്‍ അവസാനമായി ചേര്‍ത്തിട്ടുണ്ട്. തിരുവില്വാമലക്കാരനായ സ്ഥാനാർഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടി ഒറ്റപ്പാലത്ത് വോട്ട് ചേര്‍ത്തു. അവിടെ നിന്നുമാണ് പാലക്കാട് ഇപ്പോള്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് വ്യാജമായാണ്. മന്ത്രി എം.ബി.രാജേഷും അളിയനും ചേര്‍ന്നുണ്ടാക്കിയ നാടകങ്ങളെല്ലാം ഏഴുനിലയില്‍ പൊട്ടി. സ്ഥാനാർഥിയെക്കൊണ്ട് സിപിഎം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ.
എഡിഎം നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ എം.വി.ഗോവിന്ദന്റെ ഭാര്യയാണ് പി.പി.ദിവ്യയെ ജയിലില്‍ എത്തി സ്വീകരിച്ചത്. ആന്തൂര്‍ സാജന്റെ മരണത്തിന് കാണക്കാരിയെന്ന ആരോപണം നേരിട്ടയാളാണ് ശ്യാമള ഗോവിന്ദന്‍. അതുപോലെ നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയാണു ദിവ്യ. രണ്ടു കുടുംബനാഥന്‍മാര്‍ ആത്മഹത്യ ചെയ്യുന്നതിന് കാരണക്കാരായ രണ്ടു പേരും ജയില്‍ മുറ്റത്തുവച്ച് നടത്തിയ സംഗമം കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വസംഗമമായി അടയാളപ്പെടുത്തേണ്ടതാണ്.
വയനാട്ടില്‍ ഭൂരിപക്ഷം കുറയുമെന്നു കരുതുന്നില്ല. മത്സരിച്ചിട്ടു കാര്യമില്ലെന്നു കരുതിയ സിപിഎം, ബിജെപി പ്രവര്‍ത്തകരാണു വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ചെയ്തതിനേക്കാള്‍ പന്തീരായിരം വോട്ടുകള്‍ ഇത്തവണ കൂടുതലായി ചെയ്തു. പോളിങ് കൂടിയ സാഹചര്യത്തില്‍ മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.