KERALA
ട്രോളി ബാഗ് ആവിയായി ‘ ബാഗിൽ പണമില്ലെന്ന് പോലീസ് കേസ് അവസാനിപ്പിക്കുന്നു

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏറെ വിവാദമുയർത്തിയ ട്രോളി ബാഗ് കേസ് ആവിയായി ‘
യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് എസ്പിക്ക് കൈമാറി. തുടര്‍ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സിസിടിവികളും പരിശോധിക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഇതില്‍ കള്ളപ്പണമാണ് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.എന്നാല്‍ ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന് പറഞ്ഞ് രാഹുലും വാർത്താ സമ്മേളനത്തിൽ ട്രോളി ബാഗുമായെത്തി വിശദീകരിച്ചിരുന്നു. പോലീസ് ഹോട്ടലില്‍ രാത്രി റെയ്ഡ് നടത്തിയ തിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ , ബിന്ദു കൃഷ്ണ എന്നിവര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.