KERALA
ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആനമണ്ടത്തരംസന്ദീപ് വാര്യ റെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളതെന്നും വിമർശനം

കൊല്ലം : തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാര്യ റെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് നമ്മുടെ പാർട്ടിയിലുള്ളതെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു. ഇത് ഉപ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇട നൽകിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
യോഗത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെയും വിമർശനമുണ്ടായി. ഇടതുമുന്നണി സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്കുമാർ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശിച്ചു. ഈ സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നു. പാർട്ടിക്കാർക്കു പൊലീസ് സ്റ്റേഷനിൽപ്പോലും നീതി കിട്ടുന്നില്ല. മറ്റു പാർട്ടിക്കാർക്കു കിട്ടുന്ന പരിഗണന പോലും പാർട്ടിക്കാർക്കില്ല.
യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപറേഷനിൽ മേയറാക്കിയത് ആനമണ്ടത്തരമായി പോയി. കോർപറേഷൻ ഡിവിഷനുകളിൽ ഇപ്പോൾ പലയിടത്തും ബിജെപി മുന്നേറ്റമാണ്. ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്കു ദോഷമാകുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി ‘
പാർലമെന്റിൽ ഇടതുപക്ഷത്തിനു മുഖമില്ലാതായി. ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണ് ? ആൾ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയിൽ വിരമിക്കൽ പ്രായം 75 വയസ്സ് നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്ന നേതാക്കളെ അപ്പോൾ തന്നെ ഒഴിവാക്കണമെന്നും ചില അംഗങ്ങൾ പറഞ്ഞു.