KERALA
ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക് : പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നു :ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ ‘സമാധി’ കേസിൽ ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു എന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ അസുഖങ്ങളാണോ മരണത്തിനു കാരണമായത് എന്നത് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം കൂടി ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി.
പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. മരണത്തിലെ ദുരൂഹത നീങ്ങാൻ 3 പരിശോധനാ ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറൻസിക് സയൻസ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങൾക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാൻ ഫിസ്റ്റോ പത്തോളജിക്കൽ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്.
നേരത്തെ, പോസ്റ്റ്‌മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 നായിരുന്നു കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ച് കല്ലറ തുറന്ന് ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. പിന്നീട് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും മതാചാര പ്രകാരം സംസ്കാരം നടത്തുകയും ചെയ്തിരുന്നു.