Entertainment
സിനിമാക്കാർതമ്മിലെ തർക്കം അവർ തന്നെ പറഞ്ഞുതീർക്കണം. ആരാണോ പ്രശ്‌നം സംബന്ധിച്ച് സർക്കാരിന് കത്ത് നൽകിയത് അവരുമായി ചർച്ച നടത്തും.

ആലപ്പുഴ: മത്സരമുള്ള മേഖലയാണ് സിനിമയെന്നും മത്സരിച്ച് നല്ല സിനിമകൾ ഇറങ്ങട്ടെയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമയുടെ കഥ, ആസ്വാദന രീതി, സംവിധാനം, തിരക്കഥയുടെ മൂല്യം എന്നിവയാണ് ജനങ്ങൾ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമാ നിർമാതാക്കൾക്കിടെയിൽ പോര് മുറുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
‘പ്രമുഖ സിനിമാ നടീനടന്മാർ പ്രതിഫലം കൂടുതൽ വാങ്ങുകയാണെന്ന അർത്ഥത്തിൽ സംസാരിച്ചതാണ് സിനിമാ നിർമാതാക്കളെ ചൊടിപ്പിച്ചത്. അതല്ല വിഷയം. പ്രധാനപ്പെട്ട നടീ നടന്മാർ സിനിമയിൽ അഭിനയിക്കണമെങ്കിൽ അതിനൊരു മൂല്യമുണ്ട്. ആ പണം അവർക്ക് കൊടുക്കേണ്ടി വരും. അതിൽ തർക്കിച്ചിട്ട് കാര്യമില്ല. അവരുടെ സിനിമകളും പലതും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ അവർക്കൊരു മൂല്യമുണ്ട്. അത് അനുസരിച്ച് അവർ അഭിനയിക്കാൻ വരുമ്പോൾ അവർക്ക് അതിനനുസരിച്ച് പണം നൽകേണ്ടതായി വരും. അതാണ് സിനിമ പരാജയപ്പെടാൻ കാരണമെന്ന് പറഞ്ഞാൽ പറ്റുമോ?സാമ്പത്തികച്ചെലവ് കുറച്ച് നല്ല സിനിമയെടുത്താൽ സിനിമ പരാജയപ്പെടില്ല. ഒടിടി ഉണ്ടെങ്കിലും നേരിട്ട് സിനിമ കാണാൻ ആളുകൾ തിയേറ്ററുകളിൽ എത്തുന്നില്ലേ? നല്ല അർത്ഥവത്തായ സിനിമകൾ വരട്ടെ. അതിനുവേണ്ട സഹായങ്ങൾ നമ്മൾ ചെയ്തുകൊടുക്കും. അവർ തമ്മിലെ തർക്കം അവർ തന്നെ പറഞ്ഞുതീർക്കണം. ആരാണോ പ്രശ്‌നം സംബന്ധിച്ച് സർക്കാരിന് കത്ത് നൽകിയത് അവരുമായി ചർച്ച നടത്തും. ബാക്കി അവർ തമ്മിലെ വിഷയങ്ങൾ തീരും. ഇതൊക്കെ സിനിമയിൽ ഉള്ള കാര്യങ്ങളാണ്. വായ് മൂടികെട്ടാനൊന്നും പറ്റില്ല. ചർച്ചകൾ നടക്കണം. സിനിമാ- സീരിയൽ രംഗത്ത് സർക്കാരിന്റെ ഇടപെടൽ വരാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ചർച്ചകൾ നടക്കട്ടെ. കോൺക്ളേവിൽ ഈ വിഷയങ്ങൾ എല്ലാം ചർച്ചയാവും, പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യും’- മന്ത്രി പറഞ്ഞു.