Crime
തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

ന്യൂഡൽഹി :ബില്ലുകൾ അനിശ്ചിതകാലം പിടിച്ചുവച്ച തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശിച്ചു.
തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്ക് വിവേചനാധികാരമില്ല. ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുത്. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവരുന്നത്. സഭ രണ്ടാമതും പാസാക്കിയ ബില്ലുകളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ഭരണഘടനയെ മറികടക്കുന്ന ബില്ലുകൾ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം 2023ലാണ് സുപ്രീം കോടതിയിൽ എത്തിയത്. നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവച്ച ആർ എൻ രവിയുടെ തീരുമാനത്തെ നേരത്തെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ഗവർണറുടെ അനിഷ്ടത്തിന്റെ പേരിൽ ബില്ലുകൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്നും ബില്ലുകളിലെ പ്രശ്നങ്ങൾ കണ്ടെത്താൻ മൂന്നുവർഷമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.