NATIONAL
സമരകേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് കർഷകരോട് ജില്ലാ ഭരണകൂടം

ഡൽഹി : പുതിയ നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ പ്രതിഷേധിക്കുന്ന ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം. രാത്രി വൈദ്യുതി വിച്ഛേദിച്ചു. രണ്ടുദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് ഡൽഹി പൊലീസ്. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാൽ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന.
ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകനേതാക്കൾ നടത്തിയ പ്രകോപനപ്രസംഗങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് ഡൽഹി പൊലീസിന്റെ പ്രധാന ആരോപണം. മേധാ പട്കർ ഉൾപ്പെടെ 37 കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്.
സംയുക്ത കിസാൻ മോർച്ച അംഗവും പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനയായ ക്രാന്തികാരി കിസാൻ മോർച്ച നേതാവുമായ ദർശൻ പാൽ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.