Entertainment
ജയസൂര്യയെ വിടാതെ ഇ.ഡി, മൂന്നാം വട്ടം ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ്
കൊച്ചി: സേവ് ബോക്‌സ്’ ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇ.ഡി നിർദേശം നൽകി. രണ്ടുവട്ടം ജയസൂര്യയിൽനിന്ന് ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് കഴിഞ്ഞ തവണ ഇ.ഡി ചോദിച്ചത്. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. ഈ മൊഴികൾ പരിശോധിച്ചതിനു ശേഷമാണ് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിനു ജയസൂര്യക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്. സേവ് ബോക്സ് ആപ്പ് നിക്ഷേപമെന്ന പേരിൽ നൂറോളം പേരിൽനിന്നും കോടികൾ തട്ടിച്ചതിന് ഇതിന്റെ ഉടമ തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക് റഹീം. തട്ടിപ്പിൽനിന്നും ലഭിച്ച പണമാണോ ജയസൂര്യക്ക് പ്രതിഫലമായി സ്വാതിക് നൽകിയതെന്നാണ് ഇപ്പോൾ ഇ.ഡി പരിശോധിക്കുന്നത്.
