NATIONAL
രാഹുലിനെതിരായ പരാതിയിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സിബിഐ. എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് കോടതി
ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സിബിഐ. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ആരോപണം ഗൗരവമേറിയതാണങ്കിൽ എന്തുകൊണ്ട് സിബിഐ നടപടി എടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.
രാഹുൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ സിബിഐയോടും, ഇഡി യോടും അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ അലഹബാദ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്.
അലഹബാദ് ഹൈക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജു എതിർത്തു. പരാതിയിലെ ആരോപണങ്ങൾ ഗൗരമുള്ളതാണ്. അതിൽ ഇപ്പോൾ പരിശോധന നടക്കുകയാണെന്നും അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനം ആയിട്ടില്ലെന്നും അതിനാൽ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കരുതെന്നും എസ് വി രാജു ആവശ്യപ്പെട്ടു.
പരാതി ഗൗരവതരമാണെങ്കിൽ എന്ത് കൊണ്ടാണ് സി.ബി.ഐ ഇത് വരെ നടപടി എടുക്കാത്തത് എന്ന് ബെഞ്ചിലെ അംഗമായ ജോയ്മാല ബാഗ്ചി ആരാഞ്ഞു. തുടർന്നാണ് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നടപടികൾ നീട്ടി വയ്ക്കാൻ കോടതി നിർദേശിച്ചത്. ഇതോടെ കേസിൽ അന്വേഷണ റിപ്പോർട്ട് സിബിഐക്ക് ഫയൽ ചെയ്യാൻ കഴിയില്ല. അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരെ രാഹുൽ ഗാന്ധി ഫയൽ ചെയ്ത ഹർജിയിൽ എസ് വിഘ്നേശ് ശിശിർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
