Life
അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോന്നിയാൽ അത് ചോദ്യം ചെയ്യാൻ മക്കൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി

മുംബൈ; അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോന്നിയാൽ അത് ചോദ്യം ചെയ്യാൻ മക്കൾക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. അച്ഛൻ മരിച്ചതിന് പിന്നാലെയാണ് രണ്ടാനമ്മയ്ക്കെതിരെ മകൾ കോടതിയെ സമീപിച്ചത്. ആദ്യത്തെ ബന്ധം വേർപെടുത്താതെയാണ് തന്റെ അച്ഛനെ വിവാഹം കഴിച്ചതെന്നും അതിനാൽ വിവാഹം റദ്ദാക്കണം എന്നുമായിരുന്നു മകളുടെ ആവശ്യം.
2003-ലാണ് അച്ഛൻ പുനർവിവാഹം നടത്തുന്നത്. അച്ഛന്റെ മരണശേഷം 2016-ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്ന് അറിയുന്നത്. അതിനാൽ വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മകൾ കുടുംബ കോടതിയെ സമീപിക്കുന്നത്.
വിവാഹബന്ധത്തെ ചോദ്യംചെയ്യാൻ ഭാര്യക്കും ഭർത്താവിനും മാത്രമേ അവകാശമുള്ളൂവെന്നും മക്കൾക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച് ഹർജി കുടുംബകോടതി തള്ളി. 2003-ൽ നടന്ന വിവാഹത്തെ 2016-ൽ ചോദ്യംചെയ്യുന്നതിലെ യുക്തിയും രണ്ടാനമ്മ ചോദ്യംചെയ്തിരുന്നു.
ഇതിനെതിരേ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2015-ലാണ് അച്ഛൻ മരിച്ചത്. രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ഉടനെത്തന്നെ കുടുംബകോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈക്കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ച ഹൈക്കോടതി, കുടുംബ കോടതി വിധി റദ്ദാക്കിയത്.