HEALTH
കോവിഡ് വ്യാപനം തടയാൻ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പരിഗണിക്കണമെന്ന് കോടതി

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയ നയത്തിന് രൂപം നൽകാനും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും കോടതി നിർദേശിക്കുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
താമസരേഖകളോ വ്യക്തിഗത തിരിച്ചറിയൽ കാർഡോ ഇല്ലാത്തതിന്റെ പേരിൽ രാജ്യത്ത് ഒരു രോഗിക്കും മരുന്ന് നൽകാതിരിക്കുകയോ ആശുപത്രി ചികിത്സ ലഭിക്കാതെ വരികയോ ചെയ്യരുതെന്ന് കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
പല സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ആശുപത്രി പ്രവേശനത്തിനായി കണക്കാക്കുന്നത്. ഇത് രാജ്യത്ത് അനിശ്ചിതത്വത്തിനും പ്രശ്നങ്ങൾക്കും ഇടയാക്കി. ഇത്തരം സാഹചര്യം ഇനി ഉണ്ടാവരുത്. അതിനാലാണ് ഈ വിഷയത്തിൽ ദേശീയ നയം രൂപീകരിക്കണമെന്ന് പറയുന്നത്.
സംസ്ഥാനങ്ങളുമായി ചേർന്ന് ഓക്സിജൻ സംഭരണം വർധിപ്പിക്കണമെന്നും വിതരണം സുഗമമാക്കണമെന്നും സുപ്രീം കോടതി പറയുന്നുണ്ട്. നാല് ദിവസത്തിനുള്ളിൽ ഓക്സിജൻ സംഭരണം പൂർത്തിയാക്കണമെന്നാണ് നിർദേശം.