Uncategorized
സ്പുട്‌നിക് V കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച മുതൽ പൊതുവിപണിയിൽ

ന്യൂഡല്‍ഹി: വിവിധ കൊവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ച സ്പുട്‌നിക് V കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച ആദ്യം മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയിൽ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
. ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കോവിഡ് വാക്സിനെന്ന് അറിയപ്പെടുന്ന സ്പുട്നിക് പ്രാദേശിക നിർമാണം ജൂലായിൽ ഇന്ത്യയിൽ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമിക്കുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലിൽ ഈ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ആയിരുന്നു ഇത്.
ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.