HEALTH
ഇന്ത്യയിൽ വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് കഴിയുമോയെന്ന സംശയമുയർത്തി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യയിൽ ഇപ്പോൾ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതൽ ആപത്ക്കരവും വലിയ വ്യാപനശേഷിയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. വകഭേദം സംഭവിച്ച വൈറസിനെ ചെറുക്കുന്നതിൽ വാക്സിനുകൾക്കുള്ള ശേഷി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഒക്ടോബറിൽ കണ്ടെത്തിയ ബി.1.617 വകഭേദത്തിന് ഉയർന്ന വ്യാപനതോതാണ് കണ്ടെത്തിയിരിക്കുന്നത്. ആന്റിബോഡികളോട് കുറഞ്ഞ സംവേദകത്വം മാത്രമാണ് പ്രകടപ്പിക്കുന്നത്. ഈ വകഭേദത്തെ നിലവിൽ 44 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയിൽ 0.1 ശതമാനം കോവിഡ് പോസിറ്റീവ് സമ്പിളുകൾ മാത്രമാണ് ജീനോം സീക്വൻസിങ്ങിന് വിധേയമാക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു.
യു.കെയിലും ഇന്ത്യയിലും തിരിച്ചറിഞ്ഞ വകഭേദങ്ങളുടെ വ്യാപനം വരും ആഴ്ചകളിൽ ദുർബലമാകുമെന്നാണ് കണക്കൂകൂട്ടുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കി. എന്നാൽ, ഇന്ത്യൻ വകഭേദത്തിന്റെ ബി.1.617.1, ബി ആ.1.617.2 എന്നീ പുതിയ വകഭേദങ്ങൾ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഈ വകഭേദങ്ങൾ വ്യക്തമായും ഉയർന്ന വ്യാപനശേഷിയുള്ളതാണെന്നും സംഘടന പറയുന്നു.
ഇന്ത്യൻ വകഭേദത്തിനെതിരെ വാക്സിനുകളും മരുന്നുകളുമെല്ലാം എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ചും വീണ്ടും വരാനുള്ള സാധ്യത സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണെന്നും ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കി. ഫൈസർ, മൊഡേണ വാക്സിനുകൾക്ക് ഇന്ത്യൻ വകഭേദത്തിനെതിരേ കുറഞ്ഞ പ്രതിരോധശേഷി മാത്രമേ ഉള്ളൂ എന്ന് ചില പഠനങ്ങൾ കാണിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു