HEALTH
കർണാടകത്തിന് പിന്നാലെ തമിഴ് നാട്ടിലും കേരളക്കാർക്ക് നിയന്ത്രണം

ചെന്നൈ: കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാടും. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വ്യാഴാഴ്ച മുതല്‍ നിബന്ധന ബാധകമാണെന്നു തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം അറിയിച്ചു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രം ഇളവുണ്ടാകും.
നേരത്തേ, കേരളത്തില്‍നിന്നെത്തുന്നവര്‍ക്ക് സമാനമായ നിയന്ത്രണം കര്‍ണാടകയും ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്നെത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (ആര്‍ടിപിസിആര്‍) കര്‍ണാടക നിര്‍ബന്ധമാക്കി. 2 ഡോസ് വാക്‌സീന്‍ എടുത്തവരായാലും 72 മണിക്കൂറിനിടെയുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാനാകൂ.
സ്വകാര്യ വാഹനങ്ങള്‍, ബസ്, ട്രെയിന്‍, വിമാന യാത്രികര്‍ക്കെല്ലാം നിബന്ധന ബാധകമാണ്. അതേസമയം, ദിവസേന കര്‍ണാടകയില്‍ പോയി മടങ്ങുന്നവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ എടുത്ത ആര്‍ടിപിസിആര്‍ രേഖ മതി. 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
മരണം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്കായി കര്‍ണാടകയില്‍ എത്തുന്നവരുടെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിക്കും. ആര്‍ടിപിസിആര്‍ ഫലം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാക്കി