Crime
മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ധർമ്മടം സ്വദേശികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥനും മാധ്യമ പ്രവർത്തകനും ശ്രമിച്ചതിന്റെ തെളിവ് പുറത്ത്

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ധർമ്മടം സ്വദേശികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥനും മാധ്യമ പ്രവർത്തകനും ശ്രമിച്ചതിന്റെ ഏറ്റവും നിർണായകമായ തെളിവുകൾ പുറത്ത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കൺസർവേറ്റർ എൻ.ടി. സാജനും മാധ്യമപ്രവർത്തകൻ ദീപക് ധർമടവും സംസാരിച്ചതിന്റെ ഫോൺവിളി രേഖകളാണ് ഇപ്പോൾ പുറത്ത് വന്നത്. ഗൂഢാലോചന സംബന്ധിച്ചുളള അന്വേഷണ റിപ്പോർട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോൺവിളി രേഖകളെന്ന് കണ്ടെത്തി.
സാജനും പ്രതികളും തമ്മിൽ 86 തവണ സംസാരിച്ചു. ന്യൂസ് 24 ലെ റിപ്പോർട്ടർ ദീപക് ധർമടം 107 തവണ പ്രതികളെ വിളിച്ചിട്ടുണ്ട്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ആസൂത്രിതമായി കൺസർവേറ്റർ എൻ.ടി. സാജനും ദീപക് ധർമടവും ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.. തുടർന്ന് എൻ.ടി.സാജനെതിരേ റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ല എന്ന ആരോപണവും ഉയർന്നു.
മുട്ടിൽ മരംമുറി കേസ് മറയ്ക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ചുളള വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുമായി ഇവർ ദീർഘനേരം നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേകഖൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കേസ് അട്ടിമറിക്കാൻ ധർമ്മടം സ്വദേശികൾ ശ്രമിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിന് ബലം പകരുകയാണ്.