KERALA
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തളളി കെ.സുധാകരൻ

ന്യൂഡൽഹി: ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ പാടെ തളളി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഏറെനാൾ രണ്ടുപേർ ചേർന്ന് കാര്യങ്ങൾ നിശ്ചയിച്ചു. അതിൽ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോൾ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ സ്വാഭാവികമല്ലേയെന്ന് കെ.സുധാകരൻ ചോദിച്ചു.
താൻ നാല് വർഷം കെപിസിസി വർക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച നടത്തി വീതം വയ്‌ക്കുകയായിരുന്നു പതിവെന്നും കെ.സുധാകരൻ തുറന്നടിച്ചു. ഡിസിസി തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുമായി മൂന്ന് തവണ ചർച്ച നടത്തി. ചെന്നിത്തലയുമായി രണ്ട് തവണ ചർച്ച നടത്തി. അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പും സുധാകരൻ ഉയർത്തിക്കാട്ടി .പാർട്ടിയിൽ രണ്ടുപേർക്കെതിരെ നടപടിയെടുത്തു. പാർട്ടിക്ക് മുന്നോട്ട് പോകാൻ മാർഗമില്ലെങ്കിൽ നടപടിയെടുക്കണ്ടേയെന്ന് കെ.സുധാകരൻ ചോദിച്ചു. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങൾ വ്യക്തമല്ലേയെന്ന് കെപിസിസി പ്രസിഡന്റ് ആരാഞ്ഞു. ഉമ്മൻചാണ്ടിയുടെ വിമർശനത്തിൽ ദു:ഖമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.