NATIONAL
കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടന്നു. വ്യാപകമായി ഈ നിയമങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു. കര്‍ഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണം. ഇതിനായാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. ഈ രംത്തെ പല പ്രമുഖരുമായും ചര്‍ച്ചചെയ്തതിന് ശേഷമാണ് ഇവ അവതരിപ്പിച്ചത്. എന്നാല്‍ ചിലര്‍ക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസ്സിലാകുന്നില്ല, പ്രധാനമന്ത്രി പറഞ്ഞു.
അമ്പത് വര്‍ഷത്തെ തന്റെ പൊതുജീവിതത്തില്‍ കര്‍ഷകരുടെ പ്രയത്‌നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകരുടെ അഭിവൃദ്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും പറഞ്ഞു. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രഖ്യാപനം.