KERALA
കോടിയേരിയുടെ വർഗീയ പരാമർശത്തിന് പിന്നിൽ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരൻ

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്റെ വർഗീയ പരാമർശത്തിന് പിന്നിൽ പ്രത്യേക അജണ്ടയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് കോടിയേരിയുടെ പരാമർശത്തിന്റെ ലക്ഷ്യമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു.
റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമർശിക്കുന്നില്ല. റിയാസിനാണ് അധികാരമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. അദ്ദേഹം ആവട്ടെ. നമുക്ക് അതിൽ സന്തോഷമേ ഉള്ളൂ. അദ്ദേഹം ചെറുപ്പക്കാരനല്ലേ. അദ്ദേഹം ആകുന്നെങ്കിൽ ആയിക്കോട്ടെ. പക്ഷെ അതിൽ വർഗീയത പറയുന്നത് എന്തിനാണ് ? പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാലും ചരട് കയ്യിലിരിക്കേണ്ടേയെന്നും മുരളീധരൻ പറഞ്ഞു.
പിണറായി വിജയന് വേണ്ടിയാണ് കോടിയേരി ഈ രീതിയിൽ സംസാരിക്കുന്നത്. നരേന്ദ്ര മോദിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാണ് കേരളത്തിൽ പിണറായി വിജയന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കി കോടിയേരി ഇത്തരത്തിൽ സംസാരിക്കുന്നത്. ഇത് മുഹമ്മദ് റിയാസിനു വേണ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും ആ ചരട് കയ്യിലിരിക്കണം. ഇതിനുവേണ്ടി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ന്യൂനപക്ഷ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോടിയേരി ഇത്തരം പരാമർശം നടത്തുന്നത്. ഇത് കോൺഗ്രസിന്റെ ചിലവിൽ വേണ്ട. കോൺഗ്രസ് ഒരു മതേതരപാർട്ടി അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ തമിഴ്നാട്ടിൽ അടക്കം മറ്റൊരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് പറയാനുള്ള ആർജവം കോടിയേരി കാണിക്കണമെന്നും മുരളി പറഞ്ഞു.
കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് ആക്കിയത് സാമുദായിക പരിഗണനയുണ്ട്. ആ പരിഗണന വെച്ചുകൊണ്ടാണ് താൻ കെപിസിസി പ്രസിഡന്റ് ആകുന്നതിൽനിന്ന് മാറിനിന്നതും. എല്ലാകാലത്തും കോൺഗ്രസ് സാമുദായിക പരിഗണന കോൺഗ്രസ് നോക്കാറുണ്ട്. ഇതും കഴിവും കൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തവണ വി.ഡി. സതീശനെയും കെ. സുധാകരനെയും നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നും മുരളി പറഞ്ഞു.