Crime
കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ തടിയന്‍റവിട നസീറിനെ വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ എൻഐഎ ക്ക് തിരിച്ചടി. ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരെ കോടതി വെറുതെ വിട്ടു.
വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവർ കോടതിയെ സമീപിച്ചിരുന്നത്. എൻ ഐ എ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം കോടതി ഇന്ന് റദ്ദ് ചെയ്യുകയായിരുന്നു.
കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എൻഐഎയുടെ അപ്പീൽ.
2006 മാർച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെ.എസ്ആർടിസി സ്റ്റാൻഡിലും സ്ഫോടനം നടന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2009 ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ആകെ 9 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. 2011 ലാണ് പ്രതികൾ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.