Crime
സമാധാന ചർച്ചകൾക്കായി യുക്രെയിൻ

കീവ്: റഷ്യയുമായി സമാധാന ചർച്ചകൾക്കായി യുക്രെയിൻ . റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ തങ്ങളുടെ നാട്ടിൽ നിന്നും ഉടൻ പിൻവലിക്കണമെന്നുമാണ് യുക്രെയിന്റെ ആവശ്യം. പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയിൻ പ്രതിരോധമന്ത്രി റെസ്‌നിക്കോവ് അടങ്ങുന്ന സംഘമാണ് സമാധാന ചർച്ചകൾക്കായി എത്തിയത്.
അതിനിടെ യുക്രെയിനിലെ നഗരമായ ചെർണിഹിവിൽ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ റഷ്യ ബോംബിട്ടു. തുടർച്ചയായ അഞ്ചാം ദിവസവും യുക്രെയിൻ തലസ്ഥാനമായ കീവും മറ്റൊരു നഗരമായ ഖാർകീവും റഷ്യയ്‌ക്ക് കീഴടക്കാൻ സാധിച്ചിട്ടില്ല.നിരവധി സാധാരണക്കാർ യുക്രെയിനിൽ കൊല്ലപ്പെടുന്നതായി ഇന്ത്യയിലെ യുക്രെയിൻ അംബാസിഡർ ഡോ.ഈഗോർ പൊലിഖ അറിയിച്ചു. മരിച്ച സാധാരണക്കാരിൽ 16 പേർ കുട്ടികളാണ്. ഇതിനിടെ ബെലാറൂസ് സൈന്യവും റഷ്യയ്‌ക്കൊപ്പം ചേർന്ന് യുക്രെയിനിനെതിരെ യുദ്ധം ചെയ്യുന്നതായി വിവരമുണ്ട്. ഉടൻ യുക്രെയിൻ വിട്ടുപോകാൻ റഷ്യൻ സൈനികരോട് യുക്രെയിൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചു. അതിനിടെ വിവിധ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റഷ്യ ഭീഷണി മുഴക്കി. യൂറോപ്യൻ രാജ്യങ്ങളിലേക്കുളള ഇന്ധന വിതരണമടക്കം തടയുമെന്നാണ് റഷ്യ അറിയിച്ചത്.