KERALA
സംസ്ഥാനത്ത് പൊലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂന്തുറ എസ് ഐയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസില്ല. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിെര വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രി എത്തപ്പെട്ട പടുകുഴിയിൽ നിന്നും രക്ഷപ്പെടാനാണ് കലാപമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി പ്രതിമ തകർത്തിട്ടും സംസ്ഥാനത്തെ സാംസ്കാരിക നായകർ പ്രതികരിക്കുന്നില്ല. സർക്കാരിന്റെയും സിപിഎമ്മിന്റെയും ഔദാര്യം പറ്റുന്നവരാണ് സാംസ്കാരിക നായകർ. വിമാനത്തിൽ നിന്നും മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. ഇ പി ജയരാജനടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിലപാട് മാറ്റി പറയുന്നുണ്ട്.തിരുവനന്തപുരത്ത് കാൽ കുത്തിയാൽ തന്നെ കൊല്ലുമെന്നാണ് പറയുന്നത്. കേരളം വിട്ട് തമിഴ്നാട്ടിലേക്ക് പോയാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.അതേസമയം, ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമർശിച്ച എം എ യൂസഫലിക്കും സതീശൻ മറുപടി നൽകി. ലോക കേരളസഭ ബഹിഷ്കരണം കൂട്ടായ തീരുമാനമാണ്. നൂറിലേറെ പ്രവർത്തകർ ആശുപത്രിയിൽ കിടക്കുകയാണ്. ഈ സമയത്ത് ലോക കേരളസഭയിൽ പങ്കെടുക്കാൻ മാത്രം വിശാലമല്ല ഞങ്ങളുടെ മനസെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.