KERALA
അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും സാദ്ധ്യതയുണ്ട്.
പത്തനംതിട്ടയിൽ കനത്ത മഴയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളിൽ വെള്ളം കയറി. മലയാര മേഖലകളിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറിട്ടുണ്ട്. ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറി.ഇന്നലെ രാത്രി 12മണിയോടെയാണ് ജില്ലയിൽ മഴ കനത്തത്. പൊലീസ് ക്വാർട്ടേഴ്സിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പടെ വെള്ളം കയറി. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിരവധിയാളുകൾ കഴിയുകയാണ്.പത്തനംതിട്ടയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലയിലെ നദികളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടർ അറിയിച്ചു.അതേസമയം, ഇന്നലെയും ഇന്നും ശക്തമായ മഴ പെയ്‌തിട്ടും പത്തനംതിട്ടയിൽ അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. മുൻകരുതൽ എടുക്കുന്നതിന് ഇത് വെല്ലുവിളിയായി. കോട്ടയം ജില്ലയിൽ മഴ കടുത്തതോടെ സെപ്‌തംബർ ഒന്നു വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.