Crime
107 കോടി രൂപ തട്ടിയെടുത്ത മരുമകനെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു

കൊച്ചി: കഴിഞ്ഞ ദിവസമാണ് തന്റെ കൈകളിൽ നിന്ന് മരുമകൻ 107 കോടി രൂപ തട്ടിയെടുത്തതായി വെളിപ്പെടുത്തി ആലുവയിലെ പ്രവാസി വ്യവസായി രംഗത്ത് വന്നത്. അബ്ദുൾ ലാഹിർ ഹസൻ ആണ് പരാതിയുമായി രംഗത്ത് വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അബ്ദുൾ ലാഹിർ ഹസന്റെ മകൾ മകൾ ഹാജിറയെ വിവാഹം ചെയ്ത കാസർകോഡ് സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെയാണ് പരാതി. ഇയാൾ ഗോവയിലേയ്ക്ക് കടന്നതായാണ് വിവരം.
പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ കൂടാതെ, സുഹൃത്ത് അക്ഷയ് തോമസ് വൈദ്യൻ എന്നിവർക്കെതിരെയും പരാതിയുണ്ട്. അഞ്ച് വർഷം മുൻപാണ് ഹാജിറയുമായുള്ള വിമാഹം നടത്തിയത്. ശേഷമായിരുന്നു തട്ടിപ്പുകൾ നടത്തി വന്നത്. തൻറെ കമ്പനിയിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാൻ നാല് കോടി രൂപ വാങ്ങിയതാണ് തട്ടിപ്പിന്റെ തുടക്കമെന്ന് പ്രവാസി പറയുന്നു.
ശേഷം ബംഗളൂരുവിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയ ശേഷം വ്യാജരഖകൾ നൽകിയായിരുന്നു രണ്ടാമത്തെ തട്ടിപ്പ് നടത്തിയത്. ഇത് കൂടാതെ രാജ്യാന്തര ഫുട്ട്വെയർ ബ്രാൻഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ് വെയർ ശൃംഖലയുടെ പേരിലും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയും തട്ടി.
പിന്നീടാണ് മരുമകനും സുഹൃത്ത് അക്ഷയും ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഇയാൾ പറയുന്നു. ഇതിനെല്ലാം പുറമെ, മകൾ ഹാജിറയ്ക്ക് നൽകിയ ആയിരം പവൻ സ്വർണവും വജ്രാഭരണങ്ങളും 1.5 കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും തട്ടിയെടുത്ത കൂട്ടത്തിൽപ്പെടുന്നുവെന്നും അബ്ദുൾ ലാഹിർ ഹസൻ വെളിപ്പെടുത്തി. ഇതോടെ തന്നിൽ നിന്നും പലപ്പോഴായി 107 കോടി രൂപയോളം കവർന്നതായി ബോധ്യപ്പെട്ടുവെന്നും ശേഷം പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അബ്ദുൾ ലാഹിർ ഹസൻ പറയുന്നു.