Crime
പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്തയുടെ നടപടി ശരിവച്ച് ഹൈക്കോടതി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി.
ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2020 മാർച്ച് 30 നാണ് ഒരു കിറ്റിന് 1,550 രൂപ എന്ന നിരക്കിൽ സാൻഫാർമയിൽ നിന്ന് സംസ്ഥാന സർക്കാർ 50,000 പി പി ഇ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നത്. ഇത് 3 ഇരട്ടി ഉയർന്ന നിരക്കിലാണെന്ന് ആരോപിച്ചാണ് ലോകായുക്തയിൽ പരാതി എത്തിയത്.
ഈ പരാതിയിലാണ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയക്കുന്നത്. കെ.കെ. ശൈലജ, രാജൻ ഖൊബ്രഗഡെ എന്നിവരടക്കം 11 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്.
അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് നേരെത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. ദുരന്തകാലത്ത് ആര്‍ക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതി പറഞ്ഞു. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദ്യമു്നനയിച്ചു.
പിപിഇ കിറ്റ് വാങ്ങിയത് ഉയര്‍ന്ന നിരക്കിലാണെന്ന് പരാതിയുണ്ട്. ഇതിന്‍റെ സത്യാവസ്ഥ ജനങ്ങള്‍ അറിയട്ടേ. അതുകൊണ്ടുതന്നെ അന്വേഷണം നടക്കണമെന്നുമാണ് ഹർജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞത്.