KERALA
അധികാരത്തിന്‍റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാമെന്നത് അതിമോഹമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് മുസ്ലിം ലീഗ് വഴങ്ങില്ല
തിരുവനന്തപുരം : ജനകീയ സമരങ്ങളെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ സമരങ്ങൾ പോലും ഉണ്ടാക്കി അതിന്‍റെ സാധ്യതകളെ വരെ ഉപയോഗപ്പെടുത്തി അധികാരത്തിലെത്തിയ ഇടതു സർക്കാർ ഇപ്പോൾ ജനകീയ സമരങ്ങളെ എതിർക്കുന്നത് അത്ഭുതകരമായ ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗിന്‍റെ യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായ രീതിയിലാണ് സർക്കാർ നേരിട്ടത്. മാത്രമല്ല മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. ഇപ്പോഴിതാ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്‍റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാമെന്നത് അതിമോഹമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് മുസ്ലിം ലീഗ് വഴങ്ങില്ല . സർക്കാരിന്‍റെ ജന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുസ്ലിം ലീഗ് ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും ആവശ്യമെങ്കിൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
